District News
ഈരാറ്റുപേട്ട: പോലീസ് കൈകാണിച്ചിട്ടു നിർത്താതെ പോയ കാറിടിച്ച് അപകടം. അപകടത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരേ കത്തിവീശി കാർ യാത്രികനായ യുവാവ്.
ഇന്നലെ ഒരു മണിയോടെ ചേന്നാട് കവലയിലാണ് സംഭവം. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ പ്രതിയായ സ്റ്റാൻ വർഗീസാണ് (30) കത്തിവീശിയത്. സ്റ്റാനിന്റെ കൂടെ ബന്ധുവായ മായ (26) എന്ന യുവതിയുമുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവർ ഈരാറ്റുപേട്ടയിലെത്തുമെന്ന സൂചന ഈരാറ്റുപേട്ട പോലീസിന് ലഭിച്ചിരുന്നു. പോലീസ് കാത്തുനിന്ന് ഇവരെത്തിയ കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. പരിശോധനയിൽ ഇവരുടെ കാറിൽനിന്ന് 2.16 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കഞ്ചാവ് കൈവശം വച്ചതിന് മായയ്ക്കെതിരേ കേസെടുത്തു ജാമ്യത്തിൽ വിട്ടു.
അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനു സ്റ്റാനെതിരേയും കേസെടുത്തു. സ്റ്റാനെ തിരുവല്ല പോലീസെത്തി കൊണ്ടുപോയി. എസ്എച്ച്ഒ ബി.എസ്. ശ്രീജിത്ത്, എസ്ഐമാരായ വി.എസ്. അരുൺ, മനോജ്, എസ് സിപിഒ മാർട്ടിൻ, സിപിഒമാരായ ശ്രീകേഷ്, സുധീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
District News
മൂഴിയാർ: ഗവിയെ നടുക്കിയ കൊലക്കേസ് പ്രതിയുമായി ഗവി - മീനാർ, വണ്ടിപ്പെരിയാർ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 18നാണ് ഗവി മീനാർ ഭാഗത്തെ അങ്കണവാടി ജീവനക്കാരിയായ യുവതിയെ കാടിനുള്ളിലെ നീർച്ചാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഴിയാർ നാൽപ്പതേക്കറിൽ വിനോദ് കുമാറിനെ (42) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ മൂഴിയാർ പോലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്.
കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തിലെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ബാഗ് കുട എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇവ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കൃത്യം നടന്ന സ്ഥലത്തേക്ക് മൂഴിയാർ പോലീസ് ഇയാളെ എത്തിച്ചത്.
District News
കുമരകം: അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ യുവാക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണര്‍കാട്, ആര്‍പ്പൂക്കര, വടവാതൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരില്‍ മണര്‍കാട് പാലയ്ക്കാട്ട് ജിന്‍സ് (35), സഹോദരന് ജിതിന് (31), ആര്‍പ്പൂക്കര പാവനമാലി അഖില്‍ (30) എന്നിവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സംഘത്തിലുണ്ടായിരുന്ന വടവാതൂര്‍ സ്വദേശികളായ മൂന്നു പേരില്‍ രണ്ട് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ. ഇവര്‍ രണ്ടു പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് രോഗബാധയുണ്ടായില്ല.
ജിന്‍സും ജിതിനും മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലും അഖില്‍ അയ്മനം ഗ്രേയ്സ് ആശുപത്രിയിലുമാണു ചികിത്സയില്‍ കഴിയുന്നത്.
ഷാപ്പിലെ ഭക്ഷണം കഴിച്ച യുവാവിന്റെ മരണം
അന്വേഷണം ത്വരിത ഗതിയിൽ
ഗാന്ധിനഗർ: പരിപ്പ് തൊള്ളായിരം ഷാപ്പിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ രൂപം ലഭിക്കാനിരിക്കെ അന്വേഷണം ത്വരിത ഗതിയിൽ. കുമരകം സ്വദേശി ജ്യോതിഷ് ( 41) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
അണുബാധയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലെ ഡോക്ടർമാർ പോലീസിന് നൽകിട്ടുള്ള പ്രാഥമിക വിവരം. ഇത് ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ അണുബാധയാകാം എന്നാണ് നിഗമനം. ജ്യോതിഷിന്റെ ആന്തരിക അവയവങ്ങളുടെ സാംപിൾ പോലീസ് പതോളജി ലാബിൽ അയച്ച് പരിശോധന നടത്തും.
ഭക്ഷ്യ വകുപ്പ് ശേഖരിച്ച സാംപിളുകൾ അവർ പരിശോധിക്കുന്നതിനുള്ള നടപടികളെടുക്കും. അതേസമയം ഷാപ്പ് ലൈസൻസി, മാനേജർ , കുക്ക് എന്നിവർക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ കള്ളു ഷാപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ പഞ്ചായത്തിന്റെയും ഭക്ഷ്യ വകുപ്പിന്റെയും ലൈസൻസ് ഈ ഷാപ്പിനില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഷാപ്പിന്റെ ലൈസൻസിയും മാനേജരും കുക്കും ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ജ്യോതിഷും സുഹൃത്തുക്കളും പരിപ്പ് തൊള്ളായിരം ഷാപ്പിലെത്തി ഭക്ഷണം കഴിച്ചത്. തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ജ്യോതിഷ് മരിച്ചത്.
District News
പൊൻകുന്നം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശ്രീ ഗണേശാ ലക്കിസെന്ററിന്റെ കൗണ്ടറിൽ നിന്ന് 300 ടിക്കറ്റിന്റെ കെട്ട് കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ാടെയാണ് സംഭവം. 15,000 രൂപയുടെ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
25ന് നറുക്കെടുക്കുന്ന 0629 കാരുണ്യാ പ്ലസ് ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഇതിൽ 205525 മുതൽ 205549 വരെ നമ്പരിലുള്ള എല്ലാ സീരീസിലുമുള്ള ടിക്കറ്റുകളുണ്ട്. കൗണ്ടറിൽ നിരത്തുന്നതിനായി ലോട്ടറിത്തട്ടിന്റെ അടിയിൽ വച്ചിരുന്ന കെട്ടാണിത്. മാസ്ക് ധരിച്ചെത്തിയ ആൾ കുറച്ചുനേരം കൗണ്ടറിൽ നിരത്തിയ ടിക്കറ്റുകളും ഫലങ്ങളും നോക്കിനിന്നു.
കടയുടമ റെജികുമാറും ജീവനക്കാരിയും മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിനിടയിൽ ഇയാൾ ഇവ കൈയിട്ട് എടുത്തുകൊണ്ടു പോവുകയായിരുന്നു. കെട്ട് കാണാതെ വന്നതോടെ സിസിടിവി കാമറ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
District News
ചങ്ങനാശേരി: കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ക്ക് പരിഹാരമായി ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ വിവിധ ക്ലിനിക്കുകളില്‍ ആരംഭിച്ച കേള്‍വി പരിശോധനാ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് നിർവഹിച്ചു.
ചങ്ങനാശേരി അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ. ജയിംസ് മാളിയേക്കല്‍ ചങ്ങനാശേരി ബ്രാഞ്ചിന്റെ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. തുരുത്തി ഫൊറോനപള്ളി വികാരി ഫാ.ജേക്കബ് ചീരംവേലില്‍, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ എന്നിവർ സഹകാര്‍മികരായി.
ചടങ്ങില്‍ കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് വി.ജെ. ലാലി, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ മുന്‍ ചെയര്മാന് സണ്ണി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര, വൈഎംസിഎ ചങ്ങനാശേരി പ്രസിഡന്റ് മാത്യു മുല്ലശേരി, നമീബിയ ട്രേഡ് കമ്മീഷണര്‍ രമേഷ് കുമാര്‍, അബ്സൊല്യൂട്ട് ഐഎഎസ് അക്കാഡമി ചെയര്മാന് ഡോ. ജോബിന് എസ്. കൊട്ടാരം, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിന് സാജന് ഫ്രാന്‍സിസ്, റോട്ടറി ക്ലബ് കോട്ടയം സെൻട്രല്‍ പ്രസിഡന്റ് ഡോ. രാജേഷ് കുമാര്‍, ബിജെപി തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് വിനോദ് തിരുമൂലപുരം, ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അര്ജുന് രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍സിഐ രജിസ്റ്റേർഡ് ഓഡിയോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന കേള്‍വി പരിശോധനാ ക്യാമ്പില്‍ കേള്‍വിക്കുറവ് സംബന്ധിച്ച് സംശയ നിവാരണവും ശ്രവണ സഹായികളുടെ ട്രയലും ക്ലിനിക്കുകളില്‍ ഉണ്ടായിരിക്കുന്നതാണ്. കേള്‍വിക്കുറവ് സംബന്ധിച്ച് ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ലതുപോലെ കേള്‍ക്കാവുന്ന, ചെവിക്കുളളില്‍ സുരക്ഷിതമായി ഇരിക്കുന്ന, റീചാര്‍ജ് ചെയ്യുന്ന, ലളിതമായ ടെക്നിക്കുള്ള ഗുണമേന്മയുള്ള ശ്രവണസഹായികള്‍ മിതമായ നിരക്കില്‍ ഇപ്പോള്‍ ശബ്ദയില്‍ നിന്ന് ലഭിക്കും.
പുറത്തു കാണാത്ത ഈ പുതിയ ശ്രവണ സഹായികളില്‍ മൊബൈല്‍ കണക്ടിവിറ്റിയുണ്ട്. പഴയ ശ്രവണസഹായികള്‍ മാറ്റി പുതിയത് വാങ്ങുവാന്‍ എക്സ്ചേഞ്ച് ഓഫറുണ്ട്. ബുക്കിംഗ് അനുസരിച്ച് രോഗാവസ്ഥയിലും പ്രായമായവര്‍ക്കും ഭവനങ്ങളിലെത്തി ഓഡിയോളജിസ്റ്റുകള്‍ കേള്‍വി പരിശോധിക്കുന്നതാണ്. ക്ലിനിക്കുകള്‍: തിരുവല്ല, അടൂര്‍, പത്തനംതിട്ട, കോന്നി, കഞ്ഞിക്കുഴി, മുടിയൂര്‍ക്കര, പാലാ, ചങ്ങനാശേരി, കറുകച്ചാല്‍, ഏറ്റുമാനൂര്‍, പൊന്‍കുന്നം, കടുത്തുരുത്തി.
District News
പാലാ: ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാന്‍ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ഒന്‍പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 ന് മുന്‍പ് പ്രഖ്യാപനം നടക്കും.
പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകയില-ലഹരി പരിശോധനാ സമിതികള്‍ രൂപീകരിക്കുക, പുകയില-ലഹരി രഹിത വിദ്യാലയ നയം പ്രഖ്യാപിക്കുക, പുകയില രഹിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാലയങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില വില്പന ഇല്ലെന്ന് ഉറപ്പു വരുത്തുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ പുകയില നിയന്ത്രണ സമിതിയുടെ തീരുമാനപ്രകാരം ആണ് ആരോഗ്യവകുപ്പ് പ്രഥമാധ്യാപകരുടെ യോഗം സംഘടിപ്പിച്ചത്.
മറ്റു വിദ്യാഭ്യാസ ഉപജില്ലകളിലും സമാന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഡിഇഒ സത്യപാലന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.ജെ. സിത്താര, ഉള്ളനാട് ഹെല്‍ത്ത് സൂപ്രണ്ട് മനോജ്, കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാജു ഇട്ടി എന്നിവര്‍ പങ്കെടുത്തു.
District News
വൈശ്യംഭാഗം: കുട്ടനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈശ്യംഭാഗം ബിബിഎംഎച്ച്എസിനു നൽകിയ സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് അധ്യക്ഷത വഹിച്ചു .
അഡ്വ. ജിബിൻ തോമസ്, ജില്ലാ പഞ്ചായത്ത് മെംബർ മഞ്ജു വിജയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗോകുൽ ഷാജി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രിയങ്ക പ്രലോഷ്, ലാലിച്ചൻ വഞ്ചിക്കൽ, ധനീഷ, ടി.ഡി. ജോജോ, ടോം ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് റോസ്മേരി മൈക്കിൾ, അധ്യാപക പ്രതിനിധി സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.
District News
ചമ്പക്കുളം: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവേശത്തില്‍ ചാടിക്കയറിയ നടുഭാഗം ചുണ്ടന് ഇന്ന് പുറമ്പോക്കില്‍. 1952ലെ വള്ളംകളിയില്‍ വിജയിച്ച വള്ളമാണ് മധുരസ്മരണകള് അയവിറക്കി സര്‍ക്കാര്‍ പുറമ്പോക്കില്‍ വിശ്രമിക്കുന്നത്. ഏറ്റവും നീളം കൂടിയ ചുണ്ടന് വള്ളമെന്ന ഗിന്നസ് റിക്കാർഡ് നേടിയ നടുഭാഗം ചുണ്ടൻ ഇന്ന് ഒരു വള്ളപ്പുരയുടെ തണലില്ലാതെ പുറമ്പോക്കില്‍ പുതച്ചു മൂടിയിരിക്കുകയാണ്.
2015 ഓടെയാണ് വള്ളംകളി രംഗത്തുനിന്നു നടുഭാഗം ചുണ്ടൻ പിന്‍വാങ്ങിയത്. നെടുമുടി പഞ്ചായത്തിലെ നടുഭാഗം കരക്കാരുടേതായിരുന്നു വള്ളം. ജോസ് പുഷ്പമംഗലം എന്ന വള്ളംകളി രംഗത്തെ അതികായന്റെ നേതൃത്വത്തില്‍ ദീര്‍ഘകാലം മികച്ച പ്രകടനം നടത്താന്‍ നടുഭാഗത്തിന് സാധിച്ചു. 2016ല്‍ പുതിയ നടുഭാഗം നീറ്റിലിറങ്ങിയതോടെ പഴയ വള്ളം കരയിലേക്ക് മാറ്റുകയായിരുന്നു.
നെടുമുടി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ വള്ളത്തെ ചരിത്രസ്മാരകമാക്കണമെന്നാണ് വള്ളംകളി പ്രേമികളുടെ ആവശ്യം.
നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തായി പ്ലാസ്റ്റിക് പടുത കൊണ്ട് മൂടി പൊതിഞ്ഞ് സൂക്ഷിക്കുന്ന നടുഭാഗം ചുണ്ടന് വള്ളം.
District News
കായംകുളം: ലഹരിക്കെതിരേ സംസ്ഥാന പോലീസ് ശക്തമായി നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കുറത്തിക്കാട് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
ലഹരിയിൽനിന്നു യുവാക്കളെയും കൗമാരക്കാരെയും മോചിപ്പിച്ച് അവരെ കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റും സൈക്കിൾ റാലിയും സംഘടിപ്പിച്ചത്.
കുറത്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.
എസ്എച്ച്ഒ വിപിൻ കുമാർ, എഎസ്ഐ മാരായ ഉദയകുമാർ, എം.എസ്. എബി എന്നിവർ നേതൃത്വം നൽകി.
District News
ഹരിപ്പാട്: ഓണാട്ടുകരയിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഹരിപ്പാട് മുരളി ഹോട്ടലിൽ നടന്ന ചടങ്ങ് ആലപ്പുഴ എസ്ഡി കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രഫ.ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു.
കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ അയ്യപ്പൻ കൈപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രത്യേക ആരോഗ്യ ബോധവത്കരണ ക്ലാസിന് കരീലക്കുളങ്ങര എൽമെക്സ് ആശുപത്രി എമർജെൻസി വിഭാഗം മേധാവി ഡോ. നിഖിൽ കൃഷ്ണൻ നേതൃത്വം നൽകി.
വിവിധ സർവകലാശാലാ പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച റാങ്ക് ജേതാക്കളെയും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ പ്രത്യേകം അനുമോദിക്കുകയും അവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ മഞ്ജു ജി. കൃഷ്ണ, ബ്രാഞ്ച് മാനേജർമാരായ വി. മനോഹരൻ, കെ. മധുസൂദനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
District News
മങ്കൊമ്പ്: ചമ്പക്കുളത്താറ്റിൽ 29നു നടക്കുന്ന മൂലം ജലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്നു നടക്കും. രാവിലെ ഒൻപതിന് കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽനിന്നാരംഭിക്കുന്ന ഘോഷയാത്ര, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ഉദയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. മുരളീധരൻ നായർ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ, വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷൈൻ, കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണി, ജില്ലാപഞ്ചായത്തംഗങ്ങളായ സുമ എബി, സി.വി. രാജീവ് തുടങ്ങിയവർ പ്രസംഗിക്കും.
വൈകിട്ട് 6.30നു മങ്കൊമ്പ് ജംഗ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കൂലിപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക റെക്ടർ ഫാ. ഡോ. ജയിംസ് പാലയ്ക്കൽ പ്രസംഗിക്കും.
മൂലം വള്ളംകളിക്ക് കുട്ടനാട്ടിൽ പ്രദേശിക
അവധി: പരിശോധിക്കാമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം പരിശോധിച്ചു യുക്തമായ നടപടി സ്വീകരിക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂലം വള്ളംകളിയ്ക്ക് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന റെജി ചെറിയാന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രദേശിക അവധികൾ ഉൾപ്പെടെ പുതുതായി അവധി അനുവദിക്കേണ്ടതില്ലെന്നായിരുന്നു സർക്കാരിന്റെ നിലവിലെ നയം. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ചന്ത- പാട്ടത്തുമുക്ക്-കണ്ണമംഗലം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഏറെനാളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ വെള്ളക്കെട്ടുകൂടിയായപ്പോൾ കാൽനടയാത്രപോലും അസാധ്യമായി. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ചെട്ടികുളങ്ങര, കണ്ണമംഗലം ഭാഗത്തുള്ള ജനം ചുറ്റിക്കറങ്ങി കിലോമീറ്ററുകൾ അധികം യാത്രചെയ്യേണ്ട അവസ്ഥയാണ്. ഈ റോഡിന്റെ നവീകരണത്തിനായി കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും നിർമാണപ്രവർത്തനം ഇതുവരെയും തുടങ്ങാനായിട്ടില്ല.
ടി.കെ. മാധവൻ റോഡ് എന്നറിയപ്പെടുന്ന ചെട്ടികുളങ്ങര ചന്ത -കണ്ണമംഗലം റോഡ് പ്രദേശത്തെ പ്രധാന റോഡുകളിലൊന്നാണിത്. വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്കു പ്രധാന കാരണം. റോഡിനു സമീപത്തുകൂടി പിഐപി ഉപകനാൽ കടന്നുപോകുന്നുണ്ടെങ്കിലും റോഡിനേക്കാൾ ഉയരത്തിലായതിനാൽ വെള്ളമൊഴുക്കിവിടാൻ കഴിയില്ല. റോഡിന്റെ ഇരുവശവും നീർച്ചാലുകളും ഓടയും ഉണ്ടെങ്കിലും വെള്ളം ഒഴുകാറില്ല. വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങൾ പോകുമ്പോൾ വലിയ കുഴികൾ രൂപപ്പെടുകയാണ്.
മുമ്പ് റോഡുപണിക്കായി ജില്ലാ പഞ്ചായത്ത് ചെറിയ തുകകൾ അനുവദിച്ചിരുന്നെങ്കിലും ഓട ഉൾപ്പെടെ പണിയേണ്ടതിനാൽ ഈ തുക പര്യാപ്തമല്ലാതെവന്നു. പണി തുടങ്ങാനും കഴിഞ്ഞില്ല. തുടർന്നാണ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചതല്ലാതെ മറ്റു നടപടികളൊന്നുമായിട്ടില്ല. പാട്ടത്തുമുക്ക് ഭാഗത്ത് റോഡ് കുഴിയായി ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്രപോലും സാധ്യമല്ല. സൈക്കിളിലും ബൈക്കിലും വരുന്നവർ കുഴിയിൽ തെന്നിവീണുള്ള അപകടങ്ങളും പതിവാണ്.
ഓട്ടോറിക്ഷപോലും പോകാത്ത അവസ്ഥയായതോടെ ചെട്ടികുളങ്ങരയ്ക്കും കണ്ണമംഗലത്തിനുമിടയിൽ യാത്രചെയ്യേണ്ടവർ കൂടുതൽ പണംനൽകി ചുറ്റിക്കറങ്ങിപ്പോകേണ്ട സ്ഥിതിയാണ്.
ചെട്ടികുളങ്ങര മാർക്കറ്റ് ജംഗ്ഷൻ-പാട്ടത്തിൽ മുക്ക് റോഡ് നിർമാണപ്രവൃത്തി ഉടനെന്ന്
ചെട്ടികുളങ്ങര: മാർക്കറ്റ് ജംഗ്ഷൻ-പാട്ടത്തിൽ മുക്ക് റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അറിയിച്ചു. സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുന്ന റോഡിന് ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതിയിൽ തുക മാറ്റിവച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഈ തുക കുറവായതുകൊണ്ട് നിർമാണ പ്രവൃത്തകൾ ആരംഭിക്കാൻ കഴിഞ്ഞില്ല.
പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ ഫണ്ടിന്റെ സ്ഥിതി മനസിലാക്കി ഈ റോഡിന് 50 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയതിനുശേഷമാണ് സാങ്കേതികാനുമതിക്കായി അപേക്ഷിച്ചതും അനുമതി ലഭിച്ചതും.
ഇപ്പോൾ ടെൻഡർ നടപടിക്ക് നൽകിയിരിക്കുകയാണ്. 50 ലക്ഷം രൂപ ചെലവഴിച്ച് 738 മീറ്റർ നീളം ടാറിംഗ്, താഴ്ന്ന വെള്ളക്കെട്ടുകളുള്ള 132 മീറ്റർ നീളത്തിൽ ഇന്റർലോക്ക്, ടാറിന്റെ സൈഡ് കോൺക്രീറ്റ്, വെള്ളം ഒഴിവാക്കാനുള്ള ഭാഗത്ത് 243 മീറ്റർ ഓട എന്നിവ പണിയും. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
District News
അമ്പലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പുറക്കാട് തൈച്ചിറ എണ്ണയ്ക്കാട്ടു ചിറയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രാധമ്മ (67) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് എണ്ണക്കാട്ട് ചിറയിൽ രാധമ്മ കുഴഞ്ഞുവീണത്.
ഉടൻ സഹപ്രവർത്തകർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ശോഭ, സീമ.
District News
ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട് പള്ളിപ്പാട്ടെ വാടകവീട്ടിൽനിന്ന് പോലീസ് പിടികൂടിയ തിമിംഗല ഛർദി (അംബർഗ്രിസ്) കേസിൽ വനംവകുപ്പ് കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം റാന്നി ഫോറസ്റ്റ് ഡിവിഷനാണ് ഒളിവിൽ പോയ പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് നേരിട്ട് അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നത്.
പിടിച്ചെടുത്ത പദാർഥം യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്താൻ രാസപരിശോധന നടത്തും. ഇതിനായി ശേഖരിക്കുന്ന സാമ്പിളുകൾ തുടർപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ അംഗീകൃത വിദഗ്ധ ലാബിലേക്ക് അയയ്ക്കും. വിപണിയിൽ വ്യാജൻമാർ ഇറങ്ങാൻ സാധ്യതയുള്ളതിനാലാണ് ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണായകമാകുന്നത്. മുൻപ് കേരളത്തിൽ സമാനമായ രീതിയിൽ തിമിംഗല ഛർദ്ദി പിടികൂടിയ സംഭവങ്ങളിലും ഇത്തരത്തിലാണ് കൃത്യത ഉറപ്പാക്കാൻ ലാബ് റിപ്പോർട്ടുകൾ തേടിയതെന്ന് റാന്നി ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. രാസപരിശോധനയിൽ ഇത് അംബർഗ്രിസ് തന്നെയെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ തുടർനടപടികളുണ്ടാകും.
കേസിലെ പ്രധാന പ്രതികളായ കായംകുളം നെടുത്തുമ്പാട് സ്വദേശി നിതീഷ്, പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ എന്നിവരെ പിടികൂടുന്നതിനായി വനംവകുപ്പ് നേരിട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വനംവകുപ്പ് ശക്തമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം പരിശോധനാ ഫലം ലഭ്യമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേരളത്തിൽ ഇതുവരെ വളരെ ചുരുക്കം കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വനംവകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു.
District News
അമ്പലപ്പുഴ: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിക്കായി തെരച്ചിൽ തുടരുന്നു. പുറക്കാട് നടുവിലെ മഠത്തിൽ രാജേഷ്-റാണി ദമ്പതികളുടെ മകൻ സൂര്യൻ (16) ആണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂർ തീരത്തായിരുന്നു സംഭവം. മുത്തച്ഛന്റെ മരണാനന്തരകർമങ്ങൾ കഴിഞ്ഞ് ബന്ധുക്കളായ മൂന്നു കുട്ടികൾക്കൊപ്പം കടലിലിറങ്ങിയ സൂര്യൻ തിരയിൽപ്പെടുകയായിരുന്നു.
പിന്നീട് കോസ്റ്റ് ഗാർഡ്, നേവി ഹെലികോപ്റ്ററുകളും ഫിഷറീസ്, തീരദേശ പോലീസ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതൊടെ ജി. സുധാകരൻ എംഎൽഎ ഇടപെട്ട് നേവിയുടെ സ്കൂബ സംഘത്തിന്റെ സഹായം തേടി.
ഇന്നലെ ഉച്ചയോടെ ജില്ലാ കളക്ടർ ഷാജി വി. നായർ സ്ഥലം സന്ദർശിച്ചു. കളക്ടർ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടിയ ശേഷം മാതാപിതാക്കളെ സന്ദർശിച്ചു.
എഡിഎം പ്രേംജി, ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ ബിജു, അമ്പലപ്പുഴ തഹസിൽദാർ ലെറ്റിമോൾ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
District News
ആലപ്പുഴ: കഴിഞ്ഞ ദിവസം പോക്സോ കേസില്‍ അറസ്റ്റിലായയാളുടെ വീട്ടിൽ നായ വളർത്തലിന്റെ മറവിൽ ലഹരി വിൽപ്പനയെന്ന് പോലീസ് റിപ്പോർട്ട്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ അനുമതിയില്ലാതെ നായയെ വളര്‍ത്തുന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആര്‍ഡിഒക്ക് നോര്‍ത്ത് സിഐ എം.ജെ. അരുൺ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
10 വയസുകാരനു നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ റിമാന്‍ഡിലായ ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംചിറ കൈതവളപ്പില്‍ കെ.ജെ. ജേക്കബ്, (ബിനു ജേക്കബ് 50), ഭാര്യ പ്രീതി എന്നിവർക്കെതിരേയാണ് ലഹരി വിൽപ്പന പരാതി. ഇയാൾ പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണമാലിന്യം നല്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
ഇവര്‍ക്കെതിരേ ആലപ്പുഴ നഗരസഭ 49-ാം വാര്‍ഡില്‍ ആലപ്പുഴ-ചേര്‍ത്തല കനാലിന്റെ പടിഞ്ഞാറേക്കരയിലെ നിവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് ഈ വീട്ടില്‍ റെയ്ഡ് നടത്തി. രാത്രികാലങ്ങളില്‍ നായപരിപാലനത്തിന്റെ മറവിൽ ലഹരി വിൽപ്പന നടക്കുന്നുവെന്ന പരാതിയിലായിരുന്നു റെയ്ഡ്.
രാത്രിയില്‍ ലഹരിസംഘങ്ങള്‍ തമ്പടിക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. ഇവരിടുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകള്‍ ജനങ്ങളെ ആക്രമിക്കുന്നുവെന്നും പരാതിയുണ്ട്.
District News
ആലപ്പുഴ: കഴിഞ്ഞ ദിവസം പോക്സോ കേസില്‍ അറസ്റ്റിലായയാളുടെ വീട്ടിൽ നായ വളർത്തലിന്റെ മറവിൽ ലഹരി വിൽപ്പനയെന്ന് പോലീസ് റിപ്പോർട്ട്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ അനുമതിയില്ലാതെ നായയെ വളര്‍ത്തുന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആര്‍ഡിഒക്ക് നോര്‍ത്ത് സിഐ എം.ജെ. അരുൺ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
10 വയസുകാരനു നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ റിമാന്‍ഡിലായ ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംചിറ കൈതവളപ്പില്‍ കെ.ജെ. ജേക്കബ്, (ബിനു ജേക്കബ് 50), ഭാര്യ പ്രീതി എന്നിവർക്കെതിരേയാണ് ലഹരി വിൽപ്പന പരാതി. ഇയാൾ പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണമാലിന്യം നല്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
ഇവര്‍ക്കെതിരേ ആലപ്പുഴ നഗരസഭ 49-ാം വാര്‍ഡില്‍ ആലപ്പുഴ-ചേര്‍ത്തല കനാലിന്റെ പടിഞ്ഞാറേക്കരയിലെ നിവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് ഈ വീട്ടില്‍ റെയ്ഡ് നടത്തി. രാത്രികാലങ്ങളില്‍ നായപരിപാലനത്തിന്റെ മറവിൽ ലഹരി വിൽപ്പന നടക്കുന്നുവെന്ന പരാതിയിലായിരുന്നു റെയ്ഡ്.
രാത്രിയില്‍ ലഹരിസംഘങ്ങള്‍ തമ്പടിക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. ഇവരിടുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകള്‍ ജനങ്ങളെ ആക്രമിക്കുന്നുവെന്നും പരാതിയുണ്ട്.
District News
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ഡിഗ്രി, പിജി പൂർത്തിയാക്കിയ 258 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് കോൺവൊക്കേഷൻ 2026 നടത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥി ആയിരുന്നു. പുതുതായി നിർമിച്ച ബോധി ലൈബ്രറിയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും ആർച്ച്ബിഷപ് നിർവഹിച്ചു.
2003ൽ സ്ഥാപിതമായ ചേർത്തല നൈപുണ്യ കോളജിൽ കേരള സർവകലാശാലയുടെ 12 ഡിഗ്രി, പിജി കോഴ്സുകൾ നടന്നുവരുന്നു. നാക്ക് എ ഗ്രേഡ്, എഐസിടിഇ അംഗീകാരം, ഐഎസ്ഒ സർട്ടിഫിക്കേഷൻ എന്നിവയുള്ള നൈപുണ്യ, 2025ൽ മികച്ച ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിനുള്ള ക്യാമൽ ഇന്റർനാഷണൽ അവാർഡ് നേടിയിരുന്നു. ഈ വർഷം ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷയിൽ യൂണിവേഴ്സിറ്റി ആദ്യ മൂന്നു റാങ്കുകളും നൈപുണ്യ കോളജ് സ്വന്തമാക്കി.
അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി അധ്യക്ഷനായി. നൈപുണ്യ സ്ഥാപക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, ചേർത്തല ഫോറോന വികാരി ഫാ. ജോഷി വേഴപറമ്പിൽ, നൈപുണ്യ ഡയറക്ടർ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, കോളജ് ഡീൻ ഡോ. അജയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, പ്രഫ. വിനോദ് ചന്ദ്രൻ, ഡോ. ജുനൈദ്, കലാ അനിൽകുമാർ, ഷേമ പ്രകാശ്, ജിന്നേറ്റ മാത്യു, ഐവീൻ ഇട്ടി തോമസ്, ജി. വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
മാന്നാർ: നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി "ഒളിമ്പിക് ഫോറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെംബർ ശാന്തിനി ബാലകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് കായികതാരം അർജുൻ കെ. രമേശ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭന ദേവി എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈകൾ സംരക്ഷിച്ച് പരിപാലിക്കുമെന്ന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
District News
എടത്വ: കുട്ടനാട് കുടിവെള്ള പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുമെന്ന് റെജി ചെറിയാന് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി എംഎല്‍എക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ മന്ദഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന നീരേറ്റുപുറത്തെ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും വിവിധ പഞ്ചായത്തുകളിലായി നിര്‍മാണം നടക്കുന്ന ഓവര്‍ഹെഡ് ടാങ്കുകളുടെയും പ്രസരണ പൈപ്പുലൈനുകളുടെയും പണി യുദ്ധകാലാടിസ്ഥാനത്തിന് പൂര്‍ത്തീകരിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും അതിനായി ജലവിഭവ മന്ത്രി മോന്‍സ് ജോസഫിന്റെ ഇടപെടലുകള്‍ ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
നെല്ലിന്റെ വില ഉടന്‍ ലഭ്യമാക്കുവാനും കിഴിവുകൊള്ള അവസാനിപ്പിക്കുവാനുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും റെജി ചെറിയാന് പറഞ്ഞു. സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. ശ്രീകുമാര്‍, റോയി ഊരാംവേലി, ടെഡി സഖറിയ, തോമസുകുട്ടി മാത്യു, ജോസ് കോയിപ്പള്ളി, സണ്ണി തോമസ് കളത്തില്‍, ജോമ്പിള് പെരുമാള്‍, ബൈജു നെറ്റിത്തറ, ജയചന്ദ്രന്, ലൗലേഷ് മുട്ടാര്‍, പി.സി. ജോസഫ്, രേഷ്മ ജോണ്സണ്, ആല്‍ഫി മൂലയില്‍, ജോജോ ചേന്നങ്കര, വര്‍ഗീസ് കേളംചേരി, സണ്ണി പാലച്ചിറ, ലിബി മോള്, അശോകന്, കുട്ടപ്പന്, ജോര്‍ജുകുട്ടി ചേന്നംകര, റെജി തോട്ടുകടവില്‍, ജോമോന് പന്ത്രണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ആലപ്പുഴ: ഒളിമ്പിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ മൂവായിരം കായികതാരങ്ങൾ അണിനിരന്ന ഒളിമ്പിക്സ് ദിനാഘോഷ റാലി സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സംഘടനകളുടെയും വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ ഒളിമ്പിക്സ് ദിന റാലി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് അങ്കണത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ ഫ്ലാഗ് ഓഫ് ചെയ്തു.
എഡിഎം സി. പ്രേംജി പ്രസംഗിച്ചു. തുടർന്ന് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി റോയ്, സി.ടി. സോജി, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ഒളിമ്പിക്സ് കൗൺസിലർ രജിത ലാൽ, ഒളിമ്പിക്സ് അസോസിയേഷൻ ട്രഷറർ എസ്. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.
District News
ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെത്തുടർന്ന് മൂലം വള്ളംകളിയിൽ അപകടം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
29ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ശാസ്ത്രീയമായ മത്സരക്രമവും കളിവള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും ഒഴിവാക്കാനുള്ള കർശന നിർദേശങ്ങൾ ജില്ലാ ഭരണകൂടം നൽകിയതായി കുട്ടനാട് തഹസിൽദാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീതയുടെ നിർദേശാനുസരണമാണ് നടപടി. 2023 ജൂൺ നാലിന് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ 21 വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളം മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
ചെങ്ങന്നൂർ: 2026-27 സാമ്പത്തിക വർഷത്തിൽ 60 ലക്ഷം രൂപയുടെ സേവനപദ്ധതികൾ നടപ്പിലാക്കുമെന്ന് ചെങ്ങന്നൂർ ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനത്തിൽ കർമപദ്ധതികൾ വിശദീകരിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്കും ബോധവത്കരണ പരിപാടികൾക്കും മുൻഗണന നൽകിയാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി വിപുലമായ വാക്കത്തൺ സംഘടിപ്പിക്കും. ലോക പ്രമേഹ ദിനമായ നവംബർ 14ന് അമ്പത് കേന്ദ്രങ്ങളിൽ ഒരേസമയം പ്രമേഹ പരിശോധന ക്യാമ്പുകൾ നടത്തും. തുടർന്ന് ഫോളോ-അപ്പ് ക്യാമ്പുകളും സംഘടിപ്പിക്കും. വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനായി സമീപത്തെ 25 സ്കൂളുകളിൽ ദിനപത്രങ്ങൾ സൗജന്യമായി ലഭ്യമാക്കും.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ്, ജീവിത നൈപുണ്യ പരിശീലനം എന്നിവ നടത്തും. ലയൺസ് ക്വസ്റ്റ് പദ്ധതിയിലൂടെ 1,600 വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കും. ആരോഗ്യമേഖലയിൽ നിർധനർക്കായി 1,000 തിമിര ശസ്ത്രക്രിയകൾ, സ്കൂൾ കുട്ടികൾക്കും ഡ്രൈവർമാർക്കും കാഴ്ച പരിശോധന, എച്ച്പിവി വാക്സിനേഷൻ കാമ്പയിൻ, ദന്താരോഗ്യ ബോധവത്കരണം എന്നിവ നടപ്പിലാക്കും. കാൻസർ ബാധിതരായ കുട്ടികൾക്ക് വിനോദപരിപാടികളും സംഘടിപ്പിക്കും.
ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വാക്കറുകളും വിതരണം ചെയ്യും. അർഹരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സാമ്പത്തിക സഹായം നൽകും. സർക്കാർ ആശുപത്രികളിലെ രോഗികൾക്കും ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കും ഭക്ഷണം നൽകുന്നതിനും തീർഥാടകർക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിനും ക്ലബ് മുൻകൈയെടുക്കും.
കൂടാതെ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ലയൺസ് വോളണ്ടിയർ ആർമി രൂപീകരിച്ച് പ്രത്യേക പരിശീലനം നൽകും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി റാലികൾ, കായിക-സാംസ്കാരിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി വീടുകളിൽ അടുക്കളത്തോട്ടം പദ്ധതിയും തെരുവുകൾ മനോഹരമാക്കാൻ പൂച്ചെടി വളർത്തലും നടപ്പിലാക്കും.
മുൻ ഡിസ്ട്രിക്ട് ഗവർണർ ജി. വേണുകുമാർ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ഡോ. ഉമ്മൻ വർഗീസ് പദ്ധതികൾ അവതരിപ്പിച്ചു.
റീജണൽ ചെയർപേഴ്സൺ എസ്. സുരേഷ് ബാബു, സോൺ ചെയർപേഴ്സൺ ക്യാപ്റ്റൻ ജോസഫ് ജോർജ്, മറ്റ് ഭാരവാഹികളായ ഈപ്പൻ ചെറിയാൻ, സദാശിവൻ നായർ, എസ്. ബാലചന്ദ്രൻ നായർ, സുദേഷ് ജി, ഡോ. എസ്. വിനയൻ, ഡോ. നവീൻ പിള്ള, പ്രതീഷ് രാമനാഥൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൊടുപുഴ: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്ന ടോറസ്, ടിപ്പര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം ജില്ലയിലും ശക്തമായി. ഇന്നലെ കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി പാഞ്ഞുകയറി മൂന്നു പേര് മരിച്ചതോടെയാണ് സുരക്ഷിതമല്ലാത്ത വിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പര്‍, ടോറസ് ലോറികള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നത്.
തിരക്കേറിയ റോഡാണെങ്കില്‍ പോലും മറ്റു വാഹനങ്ങളെ പരിഗണിക്കാതെയും മനുഷ്യ ജീവനു പുല്ലുവില കല്പ്പിച്ചുമാണ് ഇവരുടെ പരക്കം പാച്ചില്‍. തൊടുപുഴ നഗരത്തിലും സമീപ പാതകളിലും സ്കൂള്‍ സമയങ്ങളിലാണ് ടിപ്പറുകള്‍ പായുന്നത്.
ടിപ്പര്‍, ടോറസ് ലോറികളില്‍ ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് ഇവയുടെ സഞ്ചാരം. ശരിയായ രീതിയില്‍ മൂടാതെ പാറക്കഷണങ്ങളും മണ്ണും മണലും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലാണ് പല ടിപ്പറുകളും പായുന്നത്.
അനുവദനീയമായതിലും കൂടുതല്‍ ഭാരവുമായാണ് വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയായി ടിപ്പറുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരം. പിന്നാലെ വരുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകള്‍ ഭാഗം പൂര്‍ണമായി മൂടണമെന്നാണു നിയമം.
എന്നാല്‍ ഇതു കൃത്യമായി പാലിക്കാറില്ല. പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിത വേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ ലോറിയില്‍ നിന്നു മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായി നിരോധിത സമയത്തും ചീറിപ്പായുന്ന ടിപ്പറുകള്‍ കാണാം. രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയും ടിപ്പര്‍, ടോറസ് ലോറികള്‍ തിരക്കേറിയ റോഡുകളില്‍ ഓടുന്നതിനു ജില്ലയില്‍ നിരോധനമുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഇതു ലംഘിച്ചും ടിപ്പറുകള്‍ ഓടുന്നുണ്ട്. തൊടുപുഴ-തെക്കുംഭാഗം -ആനക്കയം റോഡിലും കാഞ്ഞിരമറ്റം റോഡിലും സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ പായുന്നുണ്ട്. നാലോളം പാറമടകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
തെക്കുംഭാഗത്ത് കഴിഞ്ഞ ദിവസം സ്കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറി നാട്ടുകാരന് തന്നെ തടഞ്ഞ് പോലീസിനെ അറിയിച്ചിരുന്നു. ഇതിനു പുറമേ ടിപ്പറുകളില്‍ കയറ്റുന്ന സാധനസാമഗ്രികളുടെ അളവിലും വ്യക്തതയില്ല. അമിത അളവില്‍ മണ്ണും കല്ലും പാറ ഉത്പന്നങ്ങളും കയറ്റിയാണ് വാവനങ്ങള് ഓടുന്നത്.
പലപ്പോഴും വിജിലന്‍സും റവന്യു വകുപ്പും പരിശോധന നടത്തി അമിതലോഡ് പിടികൂടാറുണ്ടെങ്കിലും ഇത് വീണ്ടും ആവര്‍ത്തിക്കപ്പെടും.പലപ്പോഴും വാഹനങ്ങള്‍ പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
അമിത ഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ പതിവുസഞ്ചാരം റോഡിന്റെ തകര്‍ച്ചയ്ക്കും വഴിതെളിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പാറ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ മൂടിയില്ലാതെ ടിപ്പര്‍ ലോറികള്‍ ഓടുന്നതു യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
വീതികുറവായ ഗ്രാമീണ റോഡുകളില്‍ കൂടിയുള്ള ടിപ്പറുകളുടെ ഓട്ടം ഇരുചക്ര വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും അപകടഭീതിയിലാക്കുന്നതായും പരാതിയുണ്ട്.
District News
തൊടുപുഴ: എം.കെ. ജോസ് മാറാട്ടിലിന്റെ ‘ഇതും പൊന്നാണോ’ എന്ന ആത്മകഥയുടെ പ്രകാശനം നടത്തി. വാഴക്കാല സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ തോമസ് ഇലവനാല്‍ പ്രകാശനം നിര്‍വഹിച്ചു. ഫാ. ഫ്രാന്‍സിസ് കാരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പോള്‍ അവരപ്പാട്ട്, ഫാ. സോമി പാണംകാട്ട്, ഡോ. സാബു വര്‍ഗീസ്, പ്രഫ. ജോസ് കാരുകുന്നേല്‍, സിസ്റ്റര്‍ ലിസറ്റ, ജോര്‍ജ് മാത്യു തറപ്പില്‍, ജോസ് പി. മാത്യു പൊടിമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
എം.കെ. ജോസ് മാറാട്ടില്‍ മറുപടി പ്രസംഗം നടത്തി. ദീര്‍ഘകാലം മുംബൈയില്‍ പ്രവാസി ജീവിതം നയിച്ചുവരുന്നതിനിടെ കല്യാണ്‍ രൂപതയില്‍ അത്മായ ശുശ്രൂഷകള്‍ ചെയ്തുവരികയായിരുന്നു. പിന്നീട് ജന്മനാടായ വാഴക്കാലായില്‍ വിശ്രമജീവിതത്തിലായിരുന്നു. തന്റെ 80 വര്‍ഷത്തെ ജീവിതാനുഭവങ്ങളും ദൈവിക നിയോഗങ്ങളുമാണ് ആത്മകഥയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
District News
നെടുങ്കണ്ടം: കമ്പംമെട്ട് എട്ടേക്കറില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കമ്പംമെട്ട് പോലീസ് നടത്തിയ റെയ്ഡിലാണ് എട്ടേക്കര്‍ സ്വദേശി ഗോപാലകൃഷ്ണന്റെ (60) വീട്ടില്‍നിന്നു വിദേശമദ്യം കണ്ടെടുത്തത്.
കട്ടപ്പന ഡിവൈഎസ്പി വി.ടി. ഷാജന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ റെയ്ഡില്‍ കമ്പംമെട്ട് എസ്എച്ച്ഒ രതീഷ് ഗോപാല്‍, എസ്ഐമാരായ ചാര്‍ളി തോമസ്, പി.വി. മഹേഷ്, ഉദ്യോഗസ്ഥരായ യു. ഷമീര്‍, യൂനസ് ഇസ്മായില്‍, ബിനുകുമാര്‍, എ.ആര്. രേവതി എന്നിവര്‍ പങ്കെടുത്തു.
District News
ചെറുതോണി: സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പതിവായി റോഡിലേക്ക് ഒഴുകുന്നത് പ്രദേശത്ത് ഗുരുതര ആരോഗ്യ-ശുചിത്വ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു. തടിയമ്പാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള പൊതുപ്രവർത്തകന്റെ കെട്ടിടത്തിൽനിന്നുള്ള മലിനജലമാണ് റോഡിന് കുറുകെ ഒഴുകി വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ദുരിതമായിരിക്കുന്നത്.
അസഹനീയമായ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ആഴ്ചകളായി തുടരുന്ന പ്രശ്നത്തിൽ സമീപ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഈ വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലം വഴിയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്.
ഒരാഴ്ച മുമ്പ് ടാങ്കിൽ നിന്നു മാലിന്യം റോഡിലൂടെ ഒഴുകിയിരുന്നു. അന്നു രാത്രി, ടാങ്കർ എത്തിച്ച് മാലിന്യം നീക്കം ചെയ്തതാണ്. സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്തെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഒരു നിലയിൽ വ്യാപാരസ്ഥാപനങ്ങളും രണ്ടു നിലകളിൽ നിരവധി കുടുംബങ്ങളും വാടകയ്ക്കു താമസിക്കുകയാണ്.
പരാതിയെത്തുടർന്ന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. റോഡരുകിൽ മാലിന്യം നിക്ഷേപിച്ചാൽ 10000 രൂപ മുതൽ പിഴ ഈടാക്കുന്ന അധികൃതർ കക്കൂസ് മാലിന്യം പതിവായി റോഡിലൂടെ ഒഴുകാൻ ഇടയാക്കിയിട്ട് 5000 രൂപ മാത്രം കെട്ടിട ഉടമക്ക് പിഴ ചുമത്തിയത് ആക്ഷേപത്തിനിടയാക്കിയിരിക്കയാണ്. മൂന്നു ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കണമെന്നും നിർദേശം നൽകി. മലിനീകരണ നിയന്ത്രണ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
കെട്ടിടത്തിന് അടിയിൽനിന്നു സെപ്റ്റിക് ടാങ്കിലേക്കു ശക്തമായ ഉറവയുള്ളതിനാലാണ് മലിനജലം വീണ്ടും പുറത്തേക്ക് ഒഴുകുന്നതെന്നാണ് കെട്ടിട ഉടമയുടെ വിശദീകരണം. സാംക്രമിക രോഗങ്ങളും ഷിഗെല്ല പോലുള്ള പകർച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിൽ മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്നത് ഗുരുതര ആരോഗ്യ ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി വേറെ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുക മാത്രമാണ് പരിഹാരമെന്നും നാട്ടുകാർ പറയുന്നു.
District News
അടിമാലി: ട്രാഫിക് പോലീസ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താതെവരുന്നതാണ് കാരണം. ഇതോടെ അടിമാലി സെന്റർ ജംഗ്ഷനിലെ പോയിന്റ് ഡ്യൂട്ടിക്കപ്പുറം അടിമാലി ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം മറ്റു മേഖലയിൽ ലഭ്യമാകുന്നില്ല.
മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കുമ്പോഴാണ് 43 പോലീസുകാരുമായി അടിമാലിയിൽ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ പ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിലും മാറിവന്ന സർക്കാർ ഈ യൂണിറ്റിനോട് കടുത്ത അവഗണന കാട്ടി. ഇതോടെ പരമാവധി അംഗബലം 24 ആയി ചുരുക്കി. 24 പോസ്റ്റുകൾ ഉള്ള യൂണിറ്റിൽ ഇപ്പോൾ 12 പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് അവശേഷിക്കുന്നത്.
സ്പെഷൽ ഡ്യൂട്ടിയും മെഡിക്കൽ ലീവുകളും കഴിയുമ്പോൾ പരമാവധി ആറു പേരിലേക്കു യൂണിറ്റ് ചുരുങ്ങും. ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാഫിക് കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ ഒന്നാണ് അടിമാലി.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനോ കേസുകൾ രജിസ്റ്റർ ചെയ്യാനോ കഴിയുന്നില്ല. ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയു ആവശ്യം.
District News
തൊടുപുഴ: അര്‍ബന്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് നേരത്തേ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള അന്വേഷണം പുനരാരംഭിച്ചു. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റോബിന് മൈലാടി 2023 ഒക്ടോബര്‍ ഒമ്പതിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി സംബന്ധിച്ച് ഇടുക്കി ജില്ലാ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി തെളിവുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു സംസ്ഥാന സഹകരണ വിജിലന്‍സ് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണച്ചുമതല തൃശൂര്‍ സഹകരണവിജിലന്‍സ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ബാങ്കിന്റെ മുന്‍ ചെയര്മാന്, നിലവിലെ ചെയര്മാന്, ഭരണസമിതിയംഗങ്ങള്‍, മൂന്നു ജീവനക്കാര്‍, വായ്പയെടുത്ത ഭൂ ഉടമകള്‍ എന്നിവരടക്കം 35 പേര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ 2025 ജനുവരി 27നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സിലേക്ക് വീണ്ടും അന്വേഷണത്തിനായി അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഇതിനിടെ റോബിന് മൈലാടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും വീണ്ടും പരാതി നല്കി. ഇതേത്തുടര്‍ന്നാണ് അന്വേഷണം വീണ്ടും ആരംഭിച്ചത്. രണ്ടര വര്‍ഷത്തോളം അര്‍ബന്‍ബാങ്ക് അടച്ചിട്ട ശേഷം ബാങ്കിംഗ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു.
ഈ ഘട്ടത്തില്‍ ബാങ്കിന്റെ പഴയ കുടിശിക 37 കോടിയായിരുന്നു. ഇതില്‍ രണ്ടു കോടി ബാങ്ക് എഴുതിത്തള്ളി. ശേഷിക്കുന്ന 35 കോടി ഈടാക്കാന്‍ കഴിയാത്ത കുടിശികയാണ്. ജീവനകാര്‍ക്കുള്ള ഒന്നരകോടിയുടെ കുടിശികയും നല്‍കിയിട്ടില്ല. വായ്പ അടച്ചുതീര്‍ത്ത അംഗങ്ങള്‍ ഇതിനായി അധികമായെടുത്ത ഓഹരിതുക തിരികെ നല്‍കാനും ബാങ്കിന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
District News
തൊടുപുഴ: ഇരവികുളം നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ വന്യജീവി സങ്കേതം, കുറിഞ്ഞി ഉദ്യാനം, പാമ്പാടുംചോല, ആനമുടി ചോല എന്നീ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി ഉള്‍പ്പെടുത്തിയ കരട് വിജ്ഞാപനം സംബന്ധിച്ച് മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ എഫ്. രാജ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് എ. കൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട യോഗവും ഇതോടൊപ്പം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ശിപാര്‍ശകളാണ് കരടുവിജ്ഞാപനത്തിന് കാരണമെന്നും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരെയും അറിയിക്കാതെയാണ് ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചത്.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധിയായ 60 ദിവസത്തിനുള്ളില്‍ തിരുത്തല്‍ വരുത്തി ജനവാസമേഖലയും തോട്ടംമേഖലയും ഉള്‍പ്പെടെ ബഫര്‍ സോണില്‍ വന്നിട്ടുണ്ടെങ്കില്‍ ആ മേഖല മാറ്റി വീണ്ടും ശിപാര്‍ശ നല്‍കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്കായി മന്ത്രി ഷിബു ബേബി ജോണ്‍ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ 25നുമൂന്നാര പഞ്ചായത്തില്‍ യോഗം ചേരുന്നതിനും നിര്‍ദേശം നല്കി.
District News
ചെറുതോണി: വീട് പൂർണമായും കത്തി നശിച്ചു. ഉറങ്ങിക്കിടന്ന വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിയാപുരം കുമ്മിണിയില്‍ ജയ്സണ്‍ ജോസഫിന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ വെളുപ്പിന് 5.30 നാണ് തീ പടർന്നുപിടിച്ചത്.
ജയ്സന്റെ ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നിതിനാല് കൂടുതല്‍ അപകടം ഒഴിവായി. ജയ്സണ്‍ ഒറ്റയ്ക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിനിടയില്‍ വലിയ ശബ്ദം കേട്ട് ഉണര്‍ന്ന ജയ്സണ്‍ വീട് കത്തുന്നതായാണ് കണ്ടത്. ഉടന്‍ പുറത്തിറങ്ങിയെങ്കിലും വീടിന്റെ മുക്കാല്‍ ഭാഗവും കത്തി നശിച്ചിരുന്നു. ഷെഡിലുണ്ടായിരുന്ന വാഹനം മാറ്റിയിട്ടു. തുടർന്ന് ഇടുക്കി ഫയര്‍ ഫോഴ്സിൽ വിവരമറിയിച്ചു.
മക്കളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വീട്ടുപകരണങ്ങളും കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജെയ്സണ്‍ പറഞ്ഞു. ഇടുക്കിയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
തൊടുപുഴ: കുളത്തിൽ വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചുങ്കം വാഴക്കാലയിൽ കോലാനി ജോസ് ലി തോമസിന്റെ മകൻ ജോയൽ ജോസ് ലി(17)യാണ് മരിച്ചത്. മണക്കാട് കുന്നത്തുപാറ മാന്ത്രക്കുളത്തിൽ ഇന്നലെ വൈകുനേരം അഞ്ചേകാലോടെയാണ് സംഭവം.
ജോയലും സുഹൃത്തുക്കളും ചേർന്ന് മാന്ത്രക്കുളം കാണാനെത്തിയതായിരുന്നു. ഇതിനിടെ ജോയൽ കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്കു വീഴുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ ആർ. ഹരി പറഞ്ഞു.
ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തൊടുപുഴ അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചു. ഉടൻതന്നെ സ്കൂബാ സംഘമെത്തി കുട്ടിയെ കരയ്ക്കു കയറ്റി. പ്രഥമശുശ്രൂഷ നല്‍കിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതേകാലോടെ ജോയൽ മരിച്ചു. മുതലക്കോടം സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. അമ്മ: അൽഫോൻസ തോമസ് കുവൈറ്റിൽ നഴ്സാണ് . സഹോദരങ്ങൾ: ജോസഫിൻ, ജെസീന്ത. സംസ്കാരം പിന്നീട്.
District News
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ ഡീറ്റോക്സ് ചലഞ്ച് സംഘടിപ്പിച്ചു.
തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പൊതൂര്‍ മുഖ്യപ്രഭാഷണം നടത്തി. അസി. മാനേജര്‍ ഫാ. ആല്‍ബര്‍ട്ട് പീച്ചാട്ട് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ആര്. ഹരി, ഹെഡ്മാസ്റ്റര് സജി മാത്യു, പിടിഎ പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ മൊബൈല്‍ ഫോൺ, ടിവി ഉപയോഗ സമയം, പഠനസമയം, വായന, കായികപ്രവര്‍ത്തനങ്ങള്‍, കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയവ മാതാപിതാക്കള്‍ രേഖപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഓരോ വിദ്യാര്‍ഥിയുടെയും ദിനചര്യയും പഠന പുരോഗതിയും വിലയിരുത്തി അവരുടെ നിലവാരം തിരിച്ചറിയാന്‍ സാധിക്കും.
District News
വണ്ടിപ്പെരിയാർ: ഗ്രാമപഞ്ചായത്തിന്റെ വഴിയോരങ്ങളിലുള്ള അനധികൃത മാലിന്യനിക്ഷേപം തടയുന്നതിനായി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച സോളാർ സിസി ടിവി കാമറ മോഷ്ടിച്ചു.
വണ്ടിപ്പെരിയാർ സബ്സ്റ്റേഷനു സമീപം അണ്ണൻ തമ്പി മരത്തിന് എതിർവശത്തായി സ്ഥാപിച്ചിരുന്ന കാമറയാണ് മോഷ്ടിച്ചത്. 50,000 രൂപയിൽ അധികം രൂപ ചെലവിലാണ് ഇവിടെ കാമറ സ്ഥാപിച്ചിരുന്നത്.
District News
വണ്ടിപ്പെരിയാർ: അരണക്കൽ സത്രത്തിലേക്കും സത്രം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന വണ്ടിപ്പെരിയാർ - സത്രം റോഡ് തകർന്ന് യാത്രാ യോഗ്യമല്ലാതായിട്ട് വർഷങ്ങളായി.
ശബരിമല പരമ്പരാഗത കാനനപാതയായ സത്രം വഴി ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളും വിനോദസഞ്ചാരികളുമായി എത്തുന്ന വാഹനങ്ങളും സർവീസ് ബസുകളും സാധാരണക്കാരുടെ വാഹനങ്ങളും ദുർഘടപാതയിലൂടെയാണ് കടന്നുപോകുന്നത്.
ഒരു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ഭരണസമിതി വണ്ടിപ്പെരിയാർ - അരണക്കൽ - സത്രം റോഡിന്റെ നവീകരണത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ ശബരിമല സീസനു മുൻപ് റോഡിൻ്റെ ടാറിംഗ് നടത്താനാണ് തുക അനുവദിച്ചത്. അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മകനാണ് കരാർ എടുത്തിരുന്നത്. റോഡിന്റെ കുറേ ഭാഗം ഇളക്കിയിട്ടതല്ലാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടില്ല.
District News
കട്ടപ്പന: കട്ടപ്പന മത്സ്യ- മാംസ മാർക്കറ്റിൽനിന്ന് ഓടവഴി ഒഴുകിയെത്തുന്ന മലിനജലത്തിൽ നിന്നുണ്ടാകുന്ന ദുർഗന്ധം മൂലം മൂക്കുപൊത്തി വ്യാപാരം നടത്തേണ്ട ഗതികേടിലാണ് ഒരുപറ്റം വ്യാപാരികൾ. കട്ടപ്പന സെൻട്രൽ ജംഗ്ഷനു താഴെ മാർക്കറ്റിനോടു ചേർന്നുള്ള ബസ് സ്റ്റോപ്പിനു സമീപത്താണ് മലിനജലം ഒഴുകിപ്പോകുന്ന ഓടയ്ക്ക് മൂടിയില്ലാതെ കിടക്കുന്നത്. വ്യാപാരികളെ കൂടാതെ ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്കും ഇതുവഴി കടന്നുപോകുന്നവർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ, സാംക്രമിക രോഗഭീഷണിയും നിലനിൽക്കുന്നുണ്ട്. നിരവധി തവണ കട്ടപ്പന നഗരസഭാ അധികൃതർ മുൻപാകെ പ്രദേശത്തെ വ്യാപാരികൾ ഈ വിഷയം ഉന്നയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.
മത്സ്യ- മാംസ വ്യാപാര സ്ഥാപനങ്ങളിൽനിന്നടക്കം പുറന്തള്ളുന്ന മലിനജലം ഈ ഓടവഴിയാണ് പോകുന്നത്. ഈ ഭാഗത്ത് മൂടിയില്ലാത്തതിനാൽ വലിയ ദുർഗന്ധം പുറത്തേക്കു വമിക്കുകയാണ്. കൊതുകുശല്യവും അതിരൂക്ഷമാണ്.
District News
ചെറുതോണി: ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കുന്നതിനിടെ തീ പടർന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു. കരിമ്പനിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37), അമ്മ ജോളി ജോസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ദേഹമാസകലം പൊള്ളലേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. ഗ്യാസ് സിലിണ്ടറിന്റെ വാഷർ തകരാറായി ഗ്യാസ് പടർന്നതാകാമെന്നാണ് നിഗമനം.
സംഭവത്തിൽ വീടിന്റെ മേൽക്കൂരയും വീട്ടുപകരണങ്ങളും നശിച്ചു. ഇടുക്കി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
District News
മൂന്നാർ: മൂന്നാർ ടൗണിലെ വഴിയോര കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി. കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ മൂന്നാർ - ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ. ബൊട്ടാണിക്കൽ ഗാർഡനു സമീപമുള്ള കടകളാണ് ഒഴിപ്പിച്ചത്. റവന്യൂ, പോലീസ്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്.
ട്രാഫിക് പരിഷ്കരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 19ന് മൂന്നാറിൽ നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. കടകൾ സ്വമേധയാ ഒഴിഞ്ഞുപോകാൻ മൂന്നു ദിവസം മുമ്പ് കടക്കാർക്ക് നോട്ടീസ് നൽകിയെങ്കിലും സ്ഥാപനങ്ങൾ സ്വയമേ എടുത്തുമാറ്റാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുകയായിരുന്നു. മൂന്നാറിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിനായി കഴിഞ്ഞദിവസം കൂടിയ സർവകക്ഷി യോഗ തീരുമാനപ്രകാരം വരും ദിവസങ്ങളിലും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
District News
രാജാക്കാട്: ചിന്നക്കനാൽ മേഖല കാട്ടാനകളുടേയും കടുവയുടെയും നിയന്ത്രണത്തിലായി. കാട്ടാനയാക്രമണം തുടർക്കഥയായിരുന്ന ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനി മുതുപ്ലാക്കൽ മറിയക്കുട്ടി (87)യുടെ വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ദിവസം കടുവയും രംഗത്തിറങ്ങി വളർത്തുമൃഗത്തെ കൊന്നു.
അരിക്കൊമ്പനു ശേഷം കാട്ടിലെ ഭരണം ഏറ്റെടുത്ത ചക്കക്കൊമ്പനും കൂട്ടരും അരിക്കൊമ്പന്റെ പാത പിൻതുടർന്ന് ജനവാസമേഖലയിലേക്കിറങ്ങി ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കാട്ടാന വീട് തകർത്തത്. മറിയക്കുട്ടി രാത്രിയിൽ മകന്റെ വീട്ടിൽ പോയിരുന്നതിനാൽ ആളപായം ഒഴിവായി.
District News
ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നത്ത് ഒന്ന്, രണ്ട് വാർഡുകളിലായി ആറുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. മഞ്ഞപ്പിത്തബാധ കണ്ടെത്തിയ മേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങളും ബോധവത്കരണപ്രവർത്തനവും ഊർജിതമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, പഞ്ചായത്തംഗം എം.എസ്. മനു എന്നിവർ അറിയിച്ചു. കിണറുകളുടെ ക്ലോറിനേഷൻ നടത്തി. പൈക സിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും നേതൃത്വം നൽകി.
മഞ്ഞപ്പിത്ത പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി താഷ്കന്റ് പബ്ലിക് ലൈബ്രറിയിൽ പ്രദേശവാസികൾക്കായി ക്ലാസ് നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. രാജേഷ് ക്ലാസ് നയിച്ചു. മഴക്കാലത്ത് സെപ്ടിക് ടാങ്കുകളിൽനിന്നുള്ള മാലിന്യത്തിൽനിന്ന് കോളിഫോം ബാക്ടീരിയ കിണർവെള്ളത്തിൽ കലരാൻ സാധ്യതയുള്ളതിനാൽ കിണർവെള്ളം ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശിച്ചു. ടോയ്ലറ്റ് ഉപയോഗത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. കുടിവെള്ളം 100 ഡിഗ്രി താപനിലയ്ക്കുമേൽ തിളപ്പിച്ചതിന് ശേഷം ഉപയോഗിക്കണമെന്നും നിർദേശിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ യോഗ വാരാചരണം സംഘടിപ്പിച്ചു. കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യോഗദിന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
കോളജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി "ശാരീരികക്ഷമതയും ജീവിതശൈലീ രോഗങ്ങളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്നു നടന്ന പ്രായോഗിക പരിശീലന സെഷന് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. സിനി ജേക്കബ് നേതൃത്വം നൽകി. കോളജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യയും ദേശീയ അവാർഡ് ജേതാവുമായ ബി. ഭാഗ്യലക്ഷ്മി നേതൃത്വം നൽകി. എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ സമൂഹ യോഗാചരണം സംഘടിപ്പിച്ചിരുന്നു.
District News
കുറവിലങ്ങാട്: ഒന്നേകാൽ നൂറ്റാണ്ടു മുൻപ് വിദ്യാലയം പടുത്തുയർത്തിയ നിധീരിക്കൽ മാണിക്കത്തനാരുടെ സ്മരണകൾ പുതുക്കി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. അനുസ്മരണത്തോടനുബന്ധിച്ച് ഇന്റർ സ്കൂൾ പ്രസംഗമത്സരവും നടത്തി. രണ്ടു വിഭാഗങ്ങളിലായി നാല്പതിലേറെ വിദ്യാർഥികൾ പങ്കെടുത്തു.
ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ മന്നാ എൽസാ റെന്നി ഒന്നാം സ്ഥാനവും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇവാൻ ജോബി രണ്ടാം സ്ഥാനവും ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസിലെ അലീന ബിജു മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഇവ്ലിന സോബിച്ചൻ, എലൈൻ ലിജോ എന്നിവർ യഥാക്രമം ഒന്നും മൂന്നും സ്ഥാനവും സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ജെഫിൻ തോമസ് രണ്ടാം സ്ഥാനവും നേടി.
പുരസ്കാര സമർപ്പണ യോഗത്തിൽ ഫാ. സിറിൾ തയ്യിൽ, സ്കൂൾ അസി. മാനേജർ ഫാ. ജൊവാനി കുറുവാച്ചിറ, നിധീരിക്കൽ കുടുംബയോഗം വൈസ് പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, ഫാ. ജിസ് അമ്മനത്തുകുന്നേൽ, പിടിഎ പ്രസിഡന്റ് ബിജു കുര്യൻ താന്നിക്കറപ്പിൽ, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
കുടക്കച്ചിറ: കൈരളി വിജ്ഞാനകേന്ദ്രം പബ്ളിക് ലൈബ്രറിയും കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളും ചേർന്ന് നടത്തിയ വായന പക്ഷാചരണം സസ്യശാസ്ത്രജ്ഞനും ഗവേഷകനുമായ പ്രഫ. ജോമി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് മഠത്തിപ്പറമ്പിൽ , മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതിയംഗം ഏബ്രഹാം ജോസഫ് , കരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനാ ജോൺ, മെംബർ ജിസി ബെന്നി, സ്കൂൾ ടീച്ചർ ബിനി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
District News
തോടനാല്‍: ജില്ലാ പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് തോടനാല്‍ കപ്പലിക്കുന്ന് ഭാഗത്ത് നിര്‍മിച്ച കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു.
കുഴല്‍കിണര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയി മാടയാങ്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീന രാജേഷ്, പഞ്ചായത്തംഗങ്ങളായ സാജി വളവനാല്‍, ഡാലിയ ജോണി, അഖില്‍ രാജു, സജി തകിടിപ്പുറം, ജോഷി പുളിക്കല്‍, റെജി മറ്റത്തില്‍, പീറ്റര്‍ ചേരവേലില്‍, റോയി പുളിക്കല്‍, സുനില്‍ ചേരവേലില്‍, രാജേഷ് പുളിക്കക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: സംരംഭകരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ആവശ്യമായ നൈപുണ്യശേഷീ വികസനത്തിന് പരിശീലനം നല്കാന് നബാര്‍ഡിന്റെ സഹായമുണ്ടാകുമെന്ന് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കരൂര്‍ സ്നേഹിത തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച ഫാഷന്‍ ഡിസൈനിംഗ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്ഡബ്ല്യുഎസ് രൂപത ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ സാന്ദ്ര മരിയാ മാത്യു, സ്നേഹഗിരി സന്യാസസമൂഹത്തിന്റെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റാണി ടോം എസ്എംഎസ്, പരിശീലനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ജോസ്മിത എസ്എംഎസ്, പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തോമസ് കെ. ജോര്‍ജ്, പരിശീലക അധ്യാപകരായ എം.ടി. നിജാ, ലീന മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
നബാര്‍ഡിന്റെ എംഇഡിപി സ്കീമില്‍പ്പെടുത്തി 31 വനിതകള്‍ക്കാണ് ഫാഷന്‍ ടെക്നോളജിയില്‍ പരിശീലനം നല്‍കുന്നത്.
District News
ഭരണങ്ങാനം: ലോകകപ്പ് ഫുട്ബോള്‍ ലഹരിക്കൊപ്പം വണ്‍ മില്യന്‍ തൂഫാന് ഗോള്‍സ് വേള്‍ഡ് കപ്പ് 2026 സ്കൂള്‍ പദ്ധതിക്കു തുടക്കംകുറിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഹെഡ്മാസ്റ്റര് പി.ഐ. ബെന്നിച്ചന് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.
സ്കൂളില്‍ പ്രത്യേകം തയാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം നല്കി. കുട്ടികള്‍ അര്‍ജന്റീന, ബ്രസീല്‍, സ്പെയിന്, പോര്‍ച്ചുഗല്‍ രാജ്യങ്ങളുടെ ജേഴ്സികള്‍ അണിഞ്ഞാണ് അണിനിരന്നത്. മൊബൈല്‍ ഗെയിമിനും മറ്റു ലഹരികള്‍ക്കും അടിമയാകാതെ ഫുട്ബോള്‍ ഒരു ലഹരിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി പുതുതായി നിര്‍മ്മിച്ച ഫുട്ബോള്‍ ഗോള്‍ പോസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. കായികാധ്യാപിക സൈബി ജോസഫിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിനു തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിന് പോള്‍, മഞ്ജു ഡേവീസ്, കെ.വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അരുവിത്തുറ: തൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് എച്ച്എസ്എസിൽ വൺ മില്യൺ ഗോൾ ലക്ഷത്തിലേക്കുള്ള ഗോൾ 2026 പരിപാടി സംഘടിപ്പിച്ചു. സീനിയർ അധ്യാപകൻ സന്തോഷ് തോമസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർഥികൾ വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്സികളിണിഞ്ഞ് ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു. പെനാൽറ്റി ഷൂട്ടൗട്ട് പരിപാടിയുടെ പ്രധാന ആകർഷണമായി.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ ലഹരിക്കെതിരേ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. അധ്യാപകരായ ബീന സേവ്യർ, ജോബി ജോസഫ്, ഇ.ടി. ജോസഫ്, അനി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
പാലാ: യന്ത്രസഹായത്തോടെ കേബിള്‍ കുഴിയെടുത്തതു നാട്ടുകാര്‍ക്ക് വിനയായി. ഏതാനും ദിവസങ്ങളായി മുത്തോലി പഞ്ചായത്തിലെ പന്തത്തല പ്രദേശങ്ങളില്‍ കേബിള്‍ മണ്ണിനടിയില്‍ കൂടി വലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. മെഷീന് സഹായത്തോടെയാണ് ഇതിനു വേണ്ട ജോലികള്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കേബിള്‍ വലിച്ച പലയിടങ്ങളിലും മെഷീന്റെ പ്രവര്‍ത്തനം മൂലം മണ്ണിനടിയില്‍ കൂടിയുള്ള കുടിവെള്ള പൈപ്പുലൈനുകള്‍ പലതും തകര്‍ന്നു.
നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ വീടുകളില്‍ വെള്ളം കിട്ടാതായി. പതിനായിരക്കണക്കിന് ലിറ്റര്‍ ജലമാണ് ഇങ്ങനെ പാഴായിപ്പോകുന്നത്. എന്നാല്‍, ഇതുവരെ ഇതിനൊരു പരിഹാരം കാണാന്‍ സ്വകാര്യ മൊബൈല്‍ കമ്പനിയോ മുത്തോലി പഞ്ചായത്ത് അധികൃതരോ തയാറായിട്ടില്ല.
District News
കൂട്ടിക്കൽ: സംസ്ഥാനത്താകെ ഓപ്പറേഷൻ തൂഫാൻ പരിശോധനകൾ ശക്തമായി തുടരുമ്പോഴും കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. പ്രവർത്തനം നിലച്ച പഴയ പോലീസ് എയ്ഡ് പോസ്റ്റും ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ലഹരിസംഘങ്ങൾ തമ്പടിക്കുന്നത്. മേഖലയിൽ അക്രമങ്ങളും അടിപിടിയും വർധിക്കുമ്പോഴും അധികാരികൾ കാഴ്ചക്കാരാകുന്നുവെന്നാണു നാട്ടുകാരുടെ പരാതി.
ഇന്നലെ രാത്രിയിൽ പഴയ പോലീസ് എയ്ഡ് പോസ്റ്റ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കി. വാഹനം പൂർണമായും കത്തി നശിച്ചു. കൂട്ടിക്കൽ കരിപ്പായിൽ റസാഖിന്റെ (ബാബു) ഓട്ടോയാണ് കത്തിയത്. സംഭവത്തിന് പിന്നിൽ ലഹരി മാഫിയയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ബാബുവിന്റെ മകൻ ഇബ്രാഹിം കഴിഞ്ഞ ദിവസം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സുമെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ചെളിക്കുഴിക്ക് സമീപത്ത് വച്ച് യുവാവ് ജീപ്പിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ലഹരിക്ക് അടിമയായ ഇബ്രാഹിം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാർ തുടർച്ചയായി പരാതി ഉന്നയിച്ചിരുന്നു. ഇയാൾ തന്നെയാണോ പിതാവിന്റെ വാഹനം കത്തിച്ചതെന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, മണിക്കൂറുകളോളം ഭീതിവിതച്ച യുവാവിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയാറായില്ല. കേസ് പോലും രജിസ്റ്റർ ചെയ്തില്ലെന്നും അതാണ് മേഖലയിൽ വീണ്ടും അനിഷ്ട സംഭവങ്ങൾ അരങ്ങേറാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
കൂട്ടിക്കലിലും പരിസരങ്ങളിലും രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത രീതിയിൽ ലഹരിസംഘങ്ങൾ അഴിഞ്ഞാടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടികളെ കേന്ദ്രീകരിച്ചും ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രവർത്തനം നിലച്ച കൂട്ടിക്കലിലെ പോലീസ് എയ്ഡ് പോസ്റ്റ് വീണ്ടും തുറക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ്, എക്സൈസ് വിഭാഗങ്ങളുടെ കർശന നിരീക്ഷണം മേഖലയിൽ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കാഞ്ഞിരപ്പള്ളി: താലൂക്കിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, മണിമല, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി മുതലായ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക, വീടും സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുക, കൂത്താടി, കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തുക, ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണമെന്നും എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ തദ്ദേശസ്ഥാപന പരിസരങ്ങളിലും സ്കൂൾതലത്തിലും സ്ഥാപനതലത്തിലും വീടുകളിലും ഊർജിത കുത്താടി നശീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയതായി അധികൃതർ പറഞ്ഞു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ വോളന്റിയർമാർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ പരിപാടി തുടർന്നുള്ള ആഴ്ചകളിലും ആചരിക്കപ്പെടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
District News
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ എസ്.എസ്. ഷിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടോമി ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി. ഓമന, എഎസ്ഐ അബ്ദുൾ കരീം, പഞ്ചായത്ത് മെംബർ മനോജ് പൂവത്താനിക്കുന്നേൽ, ഹെഡ്മാസ്റ്റർ രാജീവ് ജോസഫ് എന്നിവർ പ്രസംഗിച്ചു. എൻസിസി കേഡറ്റുകൾ, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അധ്യാപരായ രാജേഷ് തോമസ്, സെലീനാമ്മ ജോസഫ്, പോൾ സിറിയക്, തോമസ് പി. ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.
District News
എലിക്കുളം: എട്ട് ഏക്കറിലെ സമ്മിശ്രകൃഷിയിലെ വൈവിധ്യത്തിന് എലിക്കുളത്തെ മാതൃകാ യുവകർഷകയെ കുരുവിക്കൂട് തളിർ നാട്ടുചന്ത ആദരിച്ചു. തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, പച്ചക്കറികൾ, പഴവർഗവിളകൾ, മീൻ വളർത്തൽ, തേനീച്ച വളർത്തൽ, മുയൽ വളർത്തൽ എന്നിവയിൽ മികവ് തെളിയിച്ച ചെങ്ങളം പന്തലാടിക്കൽ മഞ്ജു ടോണിയെയാണ് ആദരിച്ചത്.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് പുരസ്കാരം നൽകി. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ, പഞ്ചായത്തംഗം സൂര്യാമോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, നാട്ടുചന്ത പ്രസിഡന്റ് രാജു അമ്പലത്തറ, സെക്രട്ടറി വിത്സൻ മാത്യു പാമ്പൂരിക്കൽ, ട്രഷറർ മോഹനകുമാർ, വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജോയിന്റ് സെക്രട്ടറി പി.കെ. ശശിധരൻ പാമ്പാടിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
District News
എരുമേലി: വായനവാരത്തോടനുബന്ധിച്ച് എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ കോട്ടയം നാട്ടകത്തുള്ള എസ്പിസിഎസ് അക്ഷരം മ്യൂസിയം സന്ദർശിച്ചു. സാഹിത്യകാരൻ എം.ആർ. രേണുകുമാർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ വി.കെ. ലീമ, എല്‍സിന ടോമി, എൻഎസ്എസ് ലീഡേഴ്സായ കാർത്തിക രവീന്ദ്രൻ, റ്റാനിയ മരിയ എന്നിവർ പ്രസംഗിച്ചു.
District News
കണമല: പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേതത്തിൽ നിന്നൊഴിവാക്കുന്നതിന്റെ ഭാഗമായി സർക്കാർ സമിതി രൂപീകരിക്കാൻ നടപടികളാകുന്നു. വനംമന്ത്രി ഷിബു ബേബി ജോൺ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ബഫർ സോണിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള കരട് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര വന്യജീവി ബോർഡിന്റെ നിർദേശപ്രകാരമാണ് വനംവകുപ്പ് യോഗം ചേർന്നത്. തട്ടേക്കാട്, പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെയാണ് നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കുന്നതിന് കരട് നിർദേശങ്ങൾ നൽകാൻ ദേശീയ വന്യജീവി ബോർഡ് ആവശ്യപ്പെട്ടത്.
വനംമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തട്ടേക്കാട്, പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിൽ ഉൾപ്പെട്ട നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരും എരുമേലി പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.
കേന്ദ്രസർക്കാരിന്റെ കരട് നിർദേശങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ബഫർ സോണും പെരിയാർ കടുവസങ്കേത പരിധിയും എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകളിൽ നിന്നൊഴിവാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. വനംമന്ത്രിയായിരിക്കും സമിതിയുടെ ചെയർമാൻ. ബന്ധപ്പെട്ട എംഎല്‍എമാര്‍ അംഗങ്ങളും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമിതിയുടെ കണ്‍വീനറുമായിരിക്കും. എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിലെ ജനപ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും.
കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനും ജനപ്രതിനിധികളില്‍നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനാണ് സമിതികള്‍ രൂപീകരിക്കുന്നത്. സമിതികള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി വന്യജീവി ബോര്‍ഡിന് സമര്‍പ്പിക്കും.
യോഗത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, ജില്ലാ പഞ്ചായത്തംഗം ആശ ജോയി, ബ്ലോക്ക് പഞ്ചായത്തംഗം ബിനു മറ്റക്കര, പമ്പാവാലി, എയ്ഞ്ചല്‍വാലി വാർഡ് അംഗങ്ങളായ ത്രേസ്യാമ്മ, ടോം കാലാപറമ്പിൽ എന്നിവർ പങ്കെടുത്തു.
District News
എരുമേലി: എരുമേലി-മുക്കട റോഡിൽ തേക്ക് മരം വീണ് ഗതാഗതവും വൈദ്യുതി വിതരണവും മുടങ്ങി. ഇന്നലെ പുലർച്ചെ രണ്ടരയോടെ കനകപ്പലം ജംഗ്ഷനിലാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് റോഡിന് കുറുകെ കിടന്ന വലിയ തേക്ക് മരം മുറിച്ചു നീക്കിയത്. കെഎസ്ഇബി എരുമേലി സെക്ഷനിലെ ജീവനക്കാർ ചേർന്ന് പൊട്ടിയ ലൈനുകളും ഒടിഞ്ഞു വീണ പോസ്റ്റും നീക്കി. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
ഇതിനോടകം നിരവധി തവണയാണ് ഈ പാതയിൽ മരങ്ങൾ വീണ് അപകടങ്ങൾ സംഭവിക്കുന്നത്. പാതയുടെ ഇരുവശങ്ങളും വനമാണ്. വനത്തിലെ പഴക്കം ചെന്നതുൾപ്പെടെയുള്ള മരങ്ങൾ റോഡിലേക്ക് വീഴാറായ നിലയിലാണ്. കഴിഞ്ഞയിടെ ഉണങ്ങിയ മരം വീണ് ഏഴ് വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. പല തവണ പരാതികൾ വനം വകുപ്പിൽ നേരിട്ടും തപാലിലും നൽകിയിട്ടും മരങ്ങളുടെ ചില്ലകൾ പോലും മുറിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി എരുമേലി, മണിമല സെക്ഷൻ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, നിലവിൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും മരങ്ങൾ മുറിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുക്കമാണെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ദിലീഫ് പറഞ്ഞു. കഴിഞ്ഞയിടെയാണ് കനകപ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടമുണ്ടായത്.
District News
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും ചേർന്ന് ആയുഷ്മിഷൻ യോഗദിനാചരണം നടത്തി. പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ചാണ്ടി ഇ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. അഞ്ജലി യോഗദിന സന്ദേശം നൽകി.
ഷാക്കി സജീവ്, സേതു മാന്താടൻ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, മോഹനകുമാർ പൂഴിക്കുന്നേൽ, ലതാ ശ്രീകുമാർ, ഉഷാ ശ്രീകുമാർ, സൗമ്യാ പ്രസാദ്, സുമിത എം. മോഹൻ, ഷാലിജ സുന്ദരേശൻ, ലേഖാ സാബു, ശ്രീലതാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗപരിശീലക മഞ്ജുഷ വിജയന്റെ നേതൃത്വത്തിൽ യോഗപ്രദർശനവും യോഗതിരുവാതിരയും നടത്തി.
District News
വെള്ളരിക്കുണ്ട്: താലൂക്കിൽ ഉൾപ്പെടുന്ന മലയോര പഞ്ചായത്തുകളെ ഉൾപ്പെടുത്തി ജലവിഭവ വകുപ്പിനു കീഴിൽ മലയോരമേഖലയിൽ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അനുവദിക്കണമെന്ന് ആവശ്യം.
ഇപ്പോൾ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ 14 പഞ്ചായത്തുകളും രണ്ട് നഗരസഭകളും കാഞ്ഞങ്ങാട് സബ് ഡിവിഷണൽ ഓഫീസിന്റെ പരിധിയിലാണ്. വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നിട്ട് 12 വർഷത്തിലേറെയായിട്ടും ഇവിടെ ജലവിഭവവകുപ്പിന്റെ സബ് ഡിവിഷൻ അനുവദിച്ചിട്ടില്ല.
മലയോര പഞ്ചായത്തുകളിൽ ജലവിഭവവകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും കർഷകർക്കും മറ്റു സാധാരണക്കാർക്കും നേരിട്ടു ബന്ധപ്പെടുന്നതിനും ഒരു സബ് ഡിവിഷൻ ഓഫീസ് അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യമുന്നയിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകിയിട്ടുണ്ട്.
മലയോരമേഖലയിൽ ജലവിഭവവകുപ്പിന്റെ ഓഫീസ് വന്നാൽ ഈ മേഖലയിലെ വിവിധ ചെക്ക് ഡാമുകളുൾപ്പെടെയുള്ള ജലസേചന പദ്ധതികൾക്ക് വേഗം വയ്പിക്കാൻ കഴിയും. സർക്കാരിന് അധികച്ചെലവുകളില്ലാതെ നിലവിലുള്ള തസ്തികകളുടെ പുനർവിന്യാസത്തിലൂടെ ഈ ഓഫീസിലേക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
District News
തൃശൂർ: ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തൃശൂരിനു നേട്ടങ്ങൾ.
അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി തൃശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊച്ചി- തൃശൂർ ആഭരണ ഇടനാഴിയും തേക്കിൻക്കാട് മൈതാനം നവീകരണത്തിനു പത്തു കോടി രൂപയുമാണു പ്രധാന നേട്ടങ്ങൾ. മലയാളികൾക്കു മറക്കാനാകാത്ത ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ജോൺസർ മാസ്റ്ററുടെ ഓർമകൾ നിലനിർത്താനും അതുവഴി സംഗീതമേഖലയിലും സിനിമാ മേഖലയിലും കൂടുതൽ സംഭാവനകൾക്കും ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സഹായകമാകും. അഞ്ചുകോടിയാണ് ഇതിനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
കേരളത്തെ പ്രധാന സ്വർണവിനിമയ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി- തൃശൂർ ബെൽറ്റിനെ ആഭരണ നിർമാണ ഇടനാഴിയാക്കി മാറ്റാൻ പത്തുകോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വര്‍ണവിനിമയ കേന്ദ്രവും ആഭരണനിര്‍മാണ പാര്‍ക്കും സ്ഥാപിക്കാൻ സര്‍ക്കാര്‍ പിന്തുണനല്‍കും. കുട്ടികളെ ആഭരണ ഡിസൈനർമാരും നിർമാതാക്കളുമായി വളർത്താൻ ആവശ്യമായ പരിശീലനം നല്‍കുമെന്നും ബജറ്റിൽ വാഗ്ദാനമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോഗസംസ്ഥാനമാണു കേരളമെങ്കിലും സ്വർണാഭരണ നിർമാണമേഖലയിൽ പിന്നിലാണെന്നു പറഞ്ഞുകൊണ്ടാണ് കൊച്ചി- തൃശൂർ ആഭരണ നിർമാണ ഇടനാഴി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
തൃശൂരിന്റെ മുഖമുദ്രയായ തേക്കിൻക്കാട് മൈതാനം നവീകരണത്തിനായി പത്തു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മുസിരിസ് പദ്ധതിയുടെ വിപുലീകരണത്തിന് 19 കോടി രൂപ വകയിരുത്തി. തദ്ദേശീയ ടൂറിസം വികസനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണു പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നാണു മുസിരിസ്. പുരാതന സ്മാരകങ്ങൾ സംരക്ഷിച്ച് പരിസ്ഥിതി സൗഹൃദമായി മുസിരിസ് ടൂറിസം പദ്ധതി കൂടുതൽ വിപുലമാക്കി ഹെറിറ്റേജ് ടൂറിത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ, പരന്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും.
തിരുകൊച്ചി മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പനമ്പിള്ളി ഗോവിന്ദ മേനോനു ചാലക്കുടിയിൽ സ്മാരകം നിര്‍മിക്കാൻ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഒരുകോടി രൂപ വകയിരുത്തി. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതിക്കായി അഞ്ചുകോടി, ചാലക്കുടിയിൽ റവന്യൂ ടവർ സ്ഥാപിക്കും.
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നിവിടങ്ങളിൽ തിരുപ്പതി മോഡൽ വികസനം നടപ്പാക്കി ദേശീയ തീർഥാടനകേന്ദ്രങ്ങളാക്കിമാറ്റാൻ നടപടി സ്വീകരിക്കും, തൃശൂർ ഗവ. മെഡിക്കൽ കോളജിനെ കോൺസ്റ്റിറ്റ്യുവന്റ് കോളജ് ഓഫ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയർത്തും. ഇതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിനുതന്നെ പ്രയോജനപ്പെടുത്താനും തൊഴിൽതേടിയുള്ള കുടിയേറ്റം തടയാനും സാധിക്കും.
വന്യജീവി ആക്രമണങ്ങളുടെ ലഘൂകരണം, കാർഷിക മേഖലയ്ക്കു തുക വകയിരുത്തിയത്, ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള സഹായം, പരമ്പരാഗത തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ, പൊതുവിദ്യാഭ്യാസ രംഗത്തിനുള്ള സഹായങ്ങൾ, ഉമ്മൻ ചാണ്ടിയുടെ പേരിലള്ള ആരോഗ്യ ഇൻഷ്വറൻസ്, പ്രിയദര്‍ശിനി പദ്ധതി, ജെൻസികള്‍ക്കായി സ്റ്റാര്‍ട്ട് അപ്, തീരദേശവാസികൾക്കു പട്ടയം, വനിതാക്ഷേമം, ടൂറിസം വികസന പ്രഖ്യാപനങ്ങൾ, പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്, മണ്ണെണ്ണ സബ്സിഡി, പെൻഷൻ പദ്ധതി പരിഷ്കരണം, സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി ഇളവ്, എസ്സി- എസ്ടി പ്രത്യേക ഭവന പദ്ധതി, മെഡിസെപ് പരിഷ്കരണം, മകൾക്കൊപ്പം പദ്ധതി, തൂഫാൻ പദ്ധതി, വിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗോൾഡൻ ഹവർ പ്രോജക്ട്, ഗേൾസ് ഫ്രണ്ട്ലി കാന്പസുകൾ തുടങ്ങിയ പൊതുവായ പ്രഖ്യാപനങ്ങളുടെ ഗുണങ്ങളും തേടിയെത്തുന്നതോടെ ബജറ്റിൽ ജില്ലയ്ക്കു നേട്ടക്കണക്കാണ്.
ബജറ്റിൽ തൃശൂർ നിയോജകമണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ
സെന്റ് തോമസ് കോളജ് റോഡ്-കിഴക്കുംപാട്ടുകര പിഡബ്ല്യൂഡി റോഡ് വികസനം (അടങ്കൽ തുക 50 കോടി)
അശ്വിനി- പാട്ടുരായ്ക്കൽ- പൂങ്കുന്നം ജംഗ്ഷനുകളെ ഉൾപ്പെടുത്തി ഫ്ലൈഓവർ നിർമാണം ഒന്നാംഘട്ടം (150 കോടി)
മുണ്ടുപാലം ജംഗ്ഷൻ സമഗ്രവികസനത്തിനും ആധുനിക ട്രാഫിക് സിഗ്നലിംഗ് സംവിധാനം നടപ്പാക്കാനും (അഞ്ചുകോടി)
തൃശൂർ- മണ്ണുത്തി മോഡൽ റോഡ് നിർമാണം (ഒന്നാംഘട്ടം അടങ്കൽ തുക പത്തുകോടി)
തൃശൂർ മൃഗശാല പുത്തൂരിലേക്കു മാറ്റിയസാഹചര്യത്തിൽ, പഴയ മൃഗശാല പുതിയ കോൺക്രീറ്റ് നിർമാണങ്ങളില്ലാതെയും നിലവിലുള്ള മരങ്ങൾ മുറിക്കാതെയും ബോട്ടാണിക്കൽ ഗാർഡനും പാർക്കുമായി സംരക്ഷിക്കാനുള്ള പദ്ധതി (20 കോടി)
പൂങ്കുന്നം ജംഗ്ഷൻ സമഗ്ര വികസനപ്രവർത്തനങ്ങൾക്ക് (അഞ്ചുകോടി)
പുല്ലഴിയിൽനിന്നു വെങ്കിടങ്ങിലേക്കുള്ള റോഡ് ടാർ ചെയ്യാനും മറ്റു നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള പദ്ധതി (അഞ്ചുകോടി)
തൃശൂരിന്റെ ഭാവി ഗതാഗത വികസനത്തിൽ നിർണായകമായ പുഴയ്ക്കൽ മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കാൻ പദ്ധതി (20 കോടി)
തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിനുള്ള പ്രത്യേക പദ്ധതി (പത്തുകോടി)
വടൂക്കര റെയിൽവേ മേൽപ്പാലം നിർമിക്കാൻ (15 കോടി)
തൃശൂരിന്റെ പ്രധാന വ്യാപാര- ഗതാഗത കേന്ദ്രമായ എംജി റോഡ് നവീകരണം, റോഡ് വീതി വർധിപ്പിക്കൽ, ആധുനിക നടപ്പാതകൾ, ഡ്രെയിനേജ് സംവിധാനം, തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര വികസനം (15 കോടി)
തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരത്തിനും വാഹന ഗതാഗതം സുഗമമാക്കാനും പടിഞ്ഞാറെകോട്ട ഫ്ലൈഓവർ നിർമിക്കാനുള്ള പ്രത്യേക പദ്ധതി (60 കോടി)
തൃശൂർ- അയ്യന്തോൾ- പുഴയ്ക്കൽ മോഡൽ റോഡ് നാലാംഘട്ടം പൂർത്തീകരിക്കാൻ (ഒരുകോടി)
ഈ പദ്ധതികൾ കൂടാതെ മുൻ എംഎൽഎയുടെ കാലയളവിൽ ഭരണാനുമതി ലഭിച്ച മുഴുവൻ പദ്ധതികളും തുടരുമെന്നും രാജൻ ജെ.പല്ലൻ എംഎൽഎ അറിയിച്ചു.
District News
ഇരിങ്ങാലക്കുട: സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികവഴി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ പത്രമുത്തശിയാണ് ദീപികയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ കാലഘട്ടത്തിലും ആധികാരികവും വിശ്വാസ്യതയുള്ളതുമായ വിവരങ്ങള്‍ ലഭിക്കാന്‍ ദിനപത്ര വായനയ്ക്ക് ഇന്നും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി പ്രതിനിധി പി.ബി. ഡേവിഡിന് ദീപിക ദിനപത്രത്തിന്റെ കോപ്പി കൈമാറിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്കൂള്‍ മാനേജര്‍ ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി. ദീപിക എഡിറ്റോറിയൽ കോ-ഓർഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.
സ്കൂള്‍ ലീഡര്‍ എം.ജെ. ദേവസൂര്യ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംപിടിഎ അംഗം അനു ജോണ്‍, ഡിഎഫ്സി രൂപത പ്രസിഡന്റ് ജോസഫ് വാസുപുരത്തുകാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ്് കെ.പി. ലിറ്റി നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, പള്ളിപ്പാട്ട് ചെമ്പന്‍ ഡേവിസ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.
District News
തൃശൂർ: ബജറ്റിൽ ജീവനക്കാരെയും അധ്യാപകരെയും പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് എഫ്എസ്ഇടിഒ.
2024 ൽ പ്രാബല്യത്തിൽ ലഭ്യമാകേണ്ട ശമ്പളപരിഷ്കരണം, അഷ്വേർഡ് പെൻഷൻ, ലീവ് സറണ്ടർ തുടങ്ങി ഉടനെ തന്നെ ലഭ്യമാകേണ്ടതും തുടർനടപടി കൈക്കൊള്ളേണ്ടതുമായ വിഷയങ്ങളിലെല്ലാം ജീവനക്കാരെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ ബജറ്റിലൂടെ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
കളക്ടറേറ്റിനു മുന്നിൽ പ്രകടനത്തിനുശേഷം നടന്ന യോഗം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ താലൂക്കിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ, ഇരിങ്ങാലക്കുടയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി. രാജേഷ്, ചാവക്കാട് എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി. വിമോദ്, ചാലക്കുടിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം. മഞ്ചേഷ്, വടക്കാഞ്ചേരിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി. സുനിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
District News
തൃശൂർ: ജില്ലയിലെ 13 നിയോജകമണ്ഡലത്തിലും വീടില്ലാത്ത ഓരോ കുടുംബത്തിന് വീട് നിർമിച്ചു നൽകാനുള്ള പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ ജില്ലാ കമ്മിറ്റി. സ്വന്തമായി കുറഞ്ഞത് മൂന്നു സെന്റ് സ്ഥലമെങ്കിലും ഉള്ളവരെയാണു പദ്ധതിയിലേക്കു പരിഗണിക്കുക. ആദ്യഘട്ടത്തിൽ 13 വീടുകൾ നിർമിച്ചുനൽകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമിതി ജില്ലാ തെരഞ്ഞെടുപ്പും ‘ഹോം ഫോർ എവരിവണ്‍’ പദ്ധതിയുടെ ഉദ്ഘാടനവും 29നു രാവിലെ 9.30നു ഡിബിസിഎൽസി ഹാളിൽ നടക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേരുന്ന പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് അധ്യക്ഷനാകും. ജില്ലാ തെരഞ്ഞെടുപ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബാപ്പു ഹാജി മുഖ്യവരണാധികാരിയാകും.
പത്രസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ ജോയ് മൂത്തേടൻ, സെക്രട്ടറി വി.ടി. ജോർജ് എന്നിവർ പങ്കെടുത്തു.